ലോകപാലകന്‍
രണ്ടര ഡസന്‍ വിമാനങ്ങളുടെ അകമ്പടിയോടെ ജഗത്‌രക്ഷകന്‍ എഴുന്നള്ളി. അധികാരികളും മാധ്യമങ്ങളും ആഡംബരത്തോടെ കോലാഹങ്ങളുണ്ടാക്കി ആ ദേഹത്തെ വരവേറ്റു. നൂറുകണക്കിന് സേവകരുടെ അകമ്പടിയോടെ ചരിത്രാവശിഷ്ടങ്ങള്‍ സന്ദര്‍ശിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി ജഗത്‌രക്ഷകന്‍ ശതകോടിമനം കവര്‍ന്നു. വേദികളില്‍ സുസ്‌മേരവദനനായി പ്രത്യക്ഷപ്പെട്ട് ശാന്തിയെക്കുറിച്ചും സമാധനത്തെക്കുറിച്ചും വാതോരാതെ പ്രസംഗിച്ച് കൈയടികള്‍ ഏറ്റുവാങ്ങി. രാജകീയവിരുന്നുകള്‍ക്കുശേഷം കോടികളുടെ വ്യവസ്യായ,ആയുധകരാരുകള്‍ ഒപ്പുവെച്ച് ജഗത്‌രക്ഷകന്‍ ശാന്തിയും സമാധാനവും പരസ്പരസഹകരണവും ഊട്ടിയുറപ്പിച്ചു. രണ്ടു തവണ നേരം പുലര്‍ന്നപ്പോള്‍ ഊഷ്മളമായ യാത്രയെപ്പിനുശേഷം ശാന്തിയും സമാധാനവും നടപ്പിലാക്കാന്‍ ജഗത്‌രക്ഷകന്‍ അടുത്ത രാജ്യത്തേക്ക് യാത്രയായി.
ഭീകരര്‍
എവിടെ നിന്നോ യന്ത്രതോക്കുകളും ബോംബുകളുമായി വന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നിരപരാധികളെ കൊന്നൊടുക്കി എങ്ങോപോയി മറയുന്നവര്. ഒന്നു കൂടി ചുരുക്കി പറഞ്ഞാല്‍ നാടോ നാളോ പേരോ ഇല്ലാത്ത കല്ലില്‍ തീര്‍ത്ത മനസ്സുള്ള ആയുധധാരികള്‍.